കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ആര്‍ക്കും തരംഗമുണ്ടാക്കാനാകില്ലെന്നും പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍. ഏതെങ്കിലും ഒരു മുന്നണിക്ക് 80ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിക്കാനാകുമെന്ന് ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരിക്കിലും ഇന്നലെ വന്ന മറ്റ് എക്‌സിറ്റ് പോളുകള്‍ക്ക് സമാനമായി നേരിയ മേല്‍ക്കൈയെങ്കിലും ടുഡേയ്‌സ് ചാണക്യ പറയുന്നത് യുഡിഎഫിനാണ്. എന്‍ഡിഎ രണ്ടക്കമുള്ള എണ്ണത്തില്‍ സീറ്റുകള്‍ നേടാനുള്ള സാധ്യതയും ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. 

യുഡിഎഫിന് 60 മുതല്‍ 78 സീറ്റുകള്‍ വരെയാണ് സര്‍വെ പ്രവചിക്കുന്നത്. എല്‍ഡിഎഫ് 55 മുതല്‍ 73 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം മൂന്ന് മുതല്‍ പതിനൊന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും ഈ സര്‍വെ വ്യക്തമാക്കുന്നു. എന്തായാലും മുന്‍ സര്‍വെകള്‍ പോലെ തന്നെ കേരളത്തില്‍ ഇത്തവണ ഒരിക്കല്‍ കൂടി തുടര്‍ഭരണം ഉണ്ടാകില്ലെന്ന സൂചനയാണ് ഇതിലുമുള്ളത്.

തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തുടര്‍ഭരണമുണ്ടാകുമെന്നാണ് സര്‍വെ ഫലം പറയുന്നത്. ഡിഎംകെ 114 മുതല്‍ 136 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. വിജയ്‌യുടെ ടിവികെ 52 മുതല്‍ 74 സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. അസമില്‍ ബിജെപിയുടെ തുടര്‍ഭരണമുണ്ടാകുമെന്നും ബിജെപി 93 മുതല്‍ 111 സീറ്റുകള്‍ വരെ നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. കോണ്‍ഗ്രസ് 14 മുതല്‍ 32 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ബംഗാളുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലം ടുഡേയ്‌സ് ചാണക്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.