അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം; പന്തളത്ത് വിപുലമായ സംഗമം നടത്താൻ ആലോചന.

 


അയ്യപ്പ സംഗമത്തിനു ബദലായി വിശ്വാസ സംഗമം സംഘടിപ്പിക്കുന്നു. ശബരിമല കർമ്മ സമിതി, ഹിന്ദു ഐക്യ വേദി, പന്തളം കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. ഈ മാസം 22ന് സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. പന്തളത്ത് വിപുലമായ സംഗമം നടത്താനാണ് ആലോചന.

സെപ്റ്റംബർ 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും. ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്. എൻഎസ്എസും എസ്എൻഡിപിയും അയ്യപ്പ സംഗമത്തെ പിന്തുണച്ചിരുന്നു.

രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. അതേസമയം അയ്യപ്പ സംഗമത്തിനെ എതിർത്ത് ബിജിപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. യുഡിഎഫ് ബിജെപി എതിർപ്പുകൾക്കിടയിലും അയ്യപ്പ സംഗമത്തിനായി ഒരുക്കങ്ങൾ സർക്കാരും ബോർഡും വേഗത്തിലാക്കി.