വീണ്ടും റെക്കോര്‍ഡ്; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യം.


ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. സംസ്ഥാനതത്ത് 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യമാണ്. മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 137.64 കോടി രൂപയുടെ മദ്യമാണ്.

കൊല്ലം ജില്ലയിലാണ് സംസ്ഥാനത്ത് കൂടുതല്‍ മദ്യ വില്‍പന നടന്നത്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രം വിറ്റു. ഓണവില്‍പ്പന ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ ബ്രാന്‍ഡുകളിലുള്ള മദ്യം ഇത്തവണ ഔട്ട്‌ലെറ്റുകളില്‍ എത്തിച്ചിരുന്നു.

400ഓളം ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇത് കൂടാതെ സപ്ലൈകോയുടെ മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകള്‍ വഴിയും വന്‍തോതില്‍ മദ്യം വിറ്റുപോയി. കരുനാഗപ്പള്ളി കഴിഞ്ഞാല്‍ കൊല്ലം ജില്ലയില്‍ തന്നെയുള്ള കാവനാടാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. ഈ ഔട്ട്‌ലെറ്റില്‍ നിന്ന് 1 കോടി 23 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്.