കൊച്ചി അപകട മരണങ്ങള് ഒഴിവാക്കാന്‍ ശേഷി കുറഞ്ഞ വൈദ്യുതി സ്കൂട്ടറുകള് (ഇ-സ്കൂട്ടര്‍) ഓടിക്കുമ്പോഴും ഹെല്‍മെറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്ന് പോലീസ്. പരമാവധി സ്പീഡ് 25 കിലോമീറ്ററില്‍ കൂടാത്ത 250 വാട്ടില്‍ താഴെ ശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മാറ്റം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് ഇലക്ട്രിക് സ്കൂട്ടര്‍ ഓടിച്ച പതിനെട്ടുകാരന് ബസിടിച്ച് മരിച്ച പശ്ചാത്തലത്തില്‍ ഈ ആവശ്യം ഉന്നയിച്ച് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും നിലവില്‍ ശേഷി കുറഞ്ഞ ഇ സ്കൂട്ടര്‍ ഓടിക്കാം. വിദ്യാര്‍ഥികളടക്കം ഇവ ഉപയോഗിക്കുന്നുണ്ട്.
അപകടമുണ്ടായാല്‍ തലയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത ഏറെയായതിനാലാണ് ഈ ഇളവില്‍ മാറ്റംവേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.ശേഷി കുറഞ്ഞ ഇ-സ്കൂട്ടറുകളില്‍ ഭക്ഷണവിതരണം ചെയ്യുന്നവര്‍ ഒട്ടേറെയാണ് എറണാകുളം പോലുള്ള നഗരങ്ങളില്‍. ഇത്തരം വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നവരുമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രജിസ്ട്രേഷന് വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയായത്. വളരെ കുറവ് ആളുകള്‍ മാത്രമാണ് ഇത്തരം സ്കൂട്ടറുകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നത്. ഇങ്ങനെയുള്ള വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉടമകള്‍ക്ക് സാമ്പത്തികബാധ്യത വരും. രജിസ്ട്രേഷന് വേണ്ടാത്തതിനാല്‍ ഇന്‍ഷുറന്‍സും വേണ്ടെന്ന ധാരണയാണ് മിക്കവര്‍ക്കും. എന്നാല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് എടുക്കാമെന്ന് ഷോറൂം ഉടമകള്‍ പറയുന്നു.
രജിസ്ട്രേഷന് വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് സാധാരണ വാഹനങ്ങളിലേതുപോലെ ഫുള്‍കവര്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് ഷോറും ഉടമകളും ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥരും പറഞ്ഞു. 3000 രൂപ മുതല്‍ 5000 രൂപവരെയാണ് അഞ്ചുവര്ത്തേക്കുള്ള ഇന്‍ഷുറന്‍സ് തുക. രജിസ്ട്രേഷന് നമ്പര്‍ ഇല്ലെങ്കിലും വാഹനത്തിന്റെ ഷാസി നമ്പര്‍ ഉപയോഗിച്ചാണ് ഇന്‍ഷുറന്‍സ് എടുക്കുന്നത്. ഇന്‍ഷുറന്‍സുണ്ടെങ്കില്‍ കോടതി മുഖേന നഷ്ടപരിഹാരം ലഭിക്കുമെന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംകേസുകള് കൈകാര്യംചെയ്യുന്ന അഭിഭാഷകരും പറയുന്നു.
രജിസ്ട്രേഷന് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകള് സംബന്ധിച്ച മാനദണ്ഡം കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തിലുണ്ട്. സ്കൂട്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ 250 വാട്ടില്‍ താഴെ ആയിരിക്കണം. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെയും.ബാറ്ററിയുടെ ഭാരം ഒഴികെ സ്കൂട്ടറിന്റെ ഭാരം 60 കിലോഗ്രാമിലും കുറവായിരിക്കണം. ഇക്കാര്യങ്ങള്‍ അംഗീകൃത ടെസ്റ്റിങ് ഏജന്‍സി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ