കണിയാമ്പറ്റയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവം: കേസെടുത്ത് പൊലീസ്.

കണിയാമ്പറ്റ ഗവ. സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കമ്പളക്കാട് പൊലിസ് കേസെടുത്തു. അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. റാഗിങ് നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് കേസ്.

സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്.

മീശ വടിക്കാത്തത് ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വൈത്തിരി പുതുശ്ശേരി വീട്ടില്‍ ഷയാസിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദ്ദനത്തില്‍ ഷയാസിന്റെ നടുവിന് ചവിട്ടേല്‍ക്കുകയും പിന്‍ കഴുത്തിലും കൈകാലുകളിലും പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് ഡിപ്പാര്‍ട്‌മെന്റുകളിലെ വിദ്യാര്‍ത്ഥികളാണ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് ഷയാസ് പറഞ്ഞു.

നാല് ദിവസം മുമ്പാണ് സയന്‍സ് വിഭാഗത്തില്‍ ഷയാസ് പ്രവേശനം നേടിയത്. ആദ്യ ദിവസം താടിയും മീശയും വടിക്കാന്‍ ആവശ്യപ്പെട്ടു. ഭയം മൂലം താടി വടിച്ചാണ് ക്ലാസില്‍ പോയത്. മീശ വടിക്കാത്തത് ചോദ്യം ചെയ്താണ് ഭീഷണിപ്പെടുത്തിയത്. ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിടാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് ഷയാസ് പറഞ്ഞു.