കുഞ്ഞിന്റെ മാതാവ് അക്യു പംഗ്‌ചർ റാങ്ക് ജേതാവ്; ആശുപത്രിയോടും വാക്സിനോടും പരമ പുച്ഛം; അശാസ്ത്രീയ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് നാട്ടുകാർ

മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടിതെ മരിച്ചെന്ന പരാതിയിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ഇന്നലെ വൈകുന്നേരമാണ് കോട്ടക്കൽ പാ ങ്ങിൽ സ്വദേശികളായ ഹിറ ഹറീറ - നവാസ് ദ മ്പതികളുടെ മകൻ എസൻ എർഹാൻ മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം ഖബറടക്കുകയും ചെയ്തു. അക്യുപംഗ്‌ചറിസ്റ്റാണ് കുഞ്ഞിന്റെ അമ്മ.

കുഞ്ഞിൻ്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കുട്ടിക്ക് കുറച്ചു ദിവസങ്ങളായി മഞ്ഞപ്പിത്തമുണ്ടായിരുന്നു. എന്നാൽ യാതൊരുവിധ ചികിത്സയും ഇവർ നൽകിയില്ല. കുഞ്ഞിൻ്റെ ശരീരത്തിൽ മഞ്ഞനിറമായിരുന്നു. പാൽ തലയിൽ കയറി കുട്ടി മരിച്ചു എന്നാണ് കുടുംബം പറഞ്ഞത്, നാട്ടുകാർ പറയുന്നു. എന്നാൽ ഒരു ഒരുവയസും മൂന്ന് മാസവും പ്രായമുള്ള കുട്ടി പാൽ തലയിൽ കയറി മരിക്കാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളി.

2024 ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകളോ ചികിത്സയോ ഇതുവരെ നൽകിയിട്ടില്ല. അതിനാൽ തന്നെ ആരോഗ്യ വകുപ്പിൻ്റെ പക്കൽ കുട്ടി ജനിച്ചത് സംബന്ധിച്ച് വിശദാംശങ്ങളില്ല. കുഞ്ഞിൻ്റെ അമ്മ ഹിറ ഹറീറ അക്യുപംഗ്‌ചർ റാങ്ക് ഹോൾഡറാണ്. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. 

ഹിറ ഹറീ റയുടെ ഫേസ്ബുക്ക് അക്കൗണ്ട് മുഴുവൻ ആശുപത്രി ചികിത്സയെയും പ്രതിരോധ കുത്തിവെപ്പിനെയും കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളാണ്. ആശുപത്രിയിൽ ചികിത്സ തേടുന്നവരെ ഇവർ പരിഹസിച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വന്തം വീട്ടിലെ സ്വന്തം കിടക്കയിൽ കുഞ്ഞിന് ജന്മം നൽകിയെന്നാണ് ഇവർ പോസ്റ്റിട്ടത്.