തമിഴ്നാട് ചേരമ്പാടിയിൽ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു. മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തിൽ. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം അഴുകിയിട്ടില്ല. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. 4 അടി താഴ്ചയിൽ നിന്നാണ് മൃതദ്ദേഹം കിട്ടിയത്. ഊട്ടി മെഡിക്കൽ കോളജിലാകും പോസ്റ്റ്മോർട്ടം നടക്കുക.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുൻപായിരുന്നു ഹേമചന്ദ്രനെ കാണാതായത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാലപഴക്കം ചെന്ന ബോഡിയാണെന്നും മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
കേസിൽ പ്രതിയായ അജേഷിനെ സ്ഥലത്തെത്തിച്ചിരുന്നു. ഇയാളാണ് മൃതദേഹം കിടന്ന സ്ഥലം കാണിച്ച് കൊടുത്തത്. വനത്തിനകത്ത് 2 സ്നിഫർ ഡോഗുകളെ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയിരുന്നത്. 2024 ഏപ്രിലിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കൊലപാതകം എങ്ങനെയാണ് ആസൂത്രണം ചെയ്തതെന്നടക്കമുള്ള കാര്യങ്ങൾ പുറത്തുവരേണ്ടതുണ്ട്.
സാമ്പത്തിക ഇടപാടിന്റെ പേരിൽ 2024 മാർച്ചിൽ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ പെൺസുഹൃത്തിനെ കൊണ്ട് മെഡിക്കൽ കോളജ് പരിസരത്തേക്ക് വിളിച്ചു വരുത്തി തട്ടികൊണ്ടുപോയെന്നായിരുന്നു ഭാര്യ സുബിഷയുടെ പരാതി. ഒരു വർഷം മുമ്പുള്ള കാണാതായവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തിൽ മൂന്ന് പേരാണ് പ്രതികൾ. നൗഷാദ്, ജ്യോതിഷ്, അജേഷ് എന്നിവരാണ് പ്രതികൾ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ