സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതിൽ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നത് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനാണ്. ഇതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരം തബാനൂരിൽ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണമെന്ന് എബിവിപി പ്രസ്താവനയിൽ അറിയിച്ചു.
അമ്പതോളം വരുന്ന 'പാർട്ടി ഗുണ്ടകൾ' പൊലീസിന് മുന്നിൽ വച്ച് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടെന്ന് എബിവിപി പ്രസ്താവനയിൽ പറഞ്ഞു. അക്രമത്തിൽ പ്രതികളായ ‘ഗുണ്ടകളെ' അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് കേരള പൊലീസ്.
ഇതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങൾക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് 'പി. എം. ശ്രീ' എന്ന് എബിവിപി അവകാശപ്പെട്ടു. ഈ പദ്ധതിയിൽ ഒപ്പ് വയ്ക്കും വരെ എബിവിപി സമരം തുടരുമെന്നും പ്രസ്‌താവന വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ