കൂരിയാട് ഭാഗത്തെ ദേശീയപാത തകര്‍ച്ച; കരാര്‍ കമ്ബനി 80 കോടി ചെലവില്‍ ഫ്ളൈഓവര്‍ നിര്‍മിക്കണം.


മലപ്പുറം കൂരിയാട് ഭാഗത്തെ ആറുവരിപ്പാത തകർച്ചയില്‍ ദേശീയപാത അതോറിറ്റി കടുത്ത നടപടി തുടങ്ങി. നിർമാണക്കരാർ ഏറ്റെടുത്ത കെഎൻആർ കണ്‍സ്ട്രക്ഷൻ കമ്ബനിക്കും പദ്ധതിയുടെ സ്വതന്ത്ര എൻജിനിയറായ ഭോപാല്‍ ഹൈവേ എൻജിനിയറിങ് കണ്‍സല്‍ട്ടന്റിനും നോട്ടീസ് നല്‍കി.

തകർന്ന ഭാഗം അവശിഷ്ടങ്ങള്‍ നീക്കി സ്വന്തംചെലവില്‍ കരാർ കമ്ബനി ഫ്ളൈഓവർ നിർമിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇത് കമ്ബനി വഹിക്കണം.

ഭോപാല്‍ ഹൈവേ എൻജിനിയറിങ് കണ്‍സല്‍ട്ടന്റിന്റെ ടീം ലീഡറെ സസ്പെൻഡ്ചെയ്തു. കെഎൻആർ കണ്‍സ്ട്രക്ഷൻ കമ്ബനിയെ താത്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പാതയുടെ തകർച്ച പരിശോധിച്ച ഐഐടി വിദഗ്ധരടങ്ങിയ സംഘത്തിന്റെ റിപ്പോർട്ട് വ്യാഴാഴ്ച കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറിക്ക് കൈമാറി. ഇതുപ്രകാരമാണ് നടപടി. ഐഐടി ഡല്‍ഹിയിലെ ഡോ. അനില്‍ ദീക്ഷിത്, ഐഐടി കാൻപുരിലെ ഡോ. ജിമ്മി തോമസ്, ഐഐടി ഗാന്ധിനഗറിലെ ഡോ. കെ. മോഹൻകൃഷ്ണ എന്നിവരാണ് പ്രാഥമികപരിശോധന നടത്തി റിപ്പോർട്ട് നല്‍കിയത്. മണ്ണിന്റെ സവിശേഷത കണക്കിലെടുക്കാതെ രൂപകല്പനയും നിർമാണവും നടത്തിയത് ഗുരുതരവീഴ്ചയാണെന്ന് സമിതി കണ്ടെത്തി. പ്രൊഫ. ജി.വി. റാവുവിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

അതേസമയം ഡിസൈൻ കണ്‍സല്‍ട്ടന്റായ മുംബൈ സ്ട്രാറ്റ ജിയോസിസ്റ്റംസ്, എച്ച്‌ബിഎസ് ഇൻഫ്രാ എൻജിനിയേഴ്സ് ഹൈദരാബാദ് എന്നിവരോടും സുരക്ഷാ കണ്‍സല്‍ട്ടന്റ് ശ്രീ ഇൻഫോടെകിനോടും 20 ലക്ഷംവീതം പിഴയീടാക്കാതിരിക്കാനും ഒരു വർഷത്തേക്ക് ഡിബാർ ചെയ്യാതിരിക്കാനും കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ടും നോട്ടീസ് നല്‍കി.


തകർന്ന കൂരിയാട് ദേശീയപാതയ്ക്കുസമീപത്ത് തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി.

കൂടുതല്‍ പരിക്കുകളില്ലാത്ത മറുവശത്തെ സർവീസ് റോഡ് കേടുപാടുകള്‍ പരിഹരിച്ച്‌ എല്ലാവിധ സുരക്ഷയും ഉറപ്പാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് പദ്ധതി. ജൂണ്‍ ആദ്യവാരത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പാറയും മെറ്റലും മണ്ണും നിരത്തി ഉറപ്പാക്കുന്ന ജോലികളാണ് നടക്കുന്നത്. ദേശീയപാതയില്‍ നിന്ന് നീക്കംചെയ്യുന്ന മണ്ണാണ് സർവീസ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കുന്നത്. സർവീസ് റോഡിന്റെ വശങ്ങളിലും മണ്ണിടുന്നുണ്ട്. ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ഒരുവശത്തെ സർവീസ് റോഡ് പൂർണമായും തകർന്നിരുന്നു. രണ്ട് സർവീസ് റോഡുകളിലും സർവീസ് നിരോധിച്ചതിനാല്‍ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്