പിഞ്ചുകുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം: മെഡിക്കൽ സ്റ്റോറിന്റേത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്


കണ്ണൂർ പഴയങ്ങാടിയിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് മാറിനൽകിയതിനെത്തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ മെഡിക്കൽ സ്‌റ്റോറിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിലയിരുത്തൽ. സംഭവത്തിൽ കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശപ്രകാരം ഇൻ്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. 

പഴയങ്ങാടി ഖദീജ മെഡിക്കൽസിൽ നിന്നുള്ള വിശദ വിവരങ്ങൾ തേടിയ അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തി കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു. ചാല മിംസ്സ് ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ വിവരം.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് പനിയെ തുടർ ന്ന് പഴയങ്ങാടി വെങ്ങര സ്വദേശി സമീറിന്റെ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ളിനിക്കിൽ കാണിച്ചത് ഡോക്ടർ പനിക്കുള്ള കാൽപ്പോൾ സിറപ്പ് കുറിച്ചു നൽകുകയും ചെയ്‌തു. തുടർന്ന് പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് ഡോക്ടർ നിർദ്ദേശിച്ച അളവിൽ കൊടുത്തു. ഇതോടെ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളും തുടങ്ങി. ഇതിന് ശേഷമാണ് മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് മനസിലായത്. 

സിറപ്പിൻ്റെ അളവിൽ ഡ്രോപ്സ് നൽകിയതോടെ കുഞ്ഞിന്റെ കരളിനെ അതു ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടർന്നാണ് അതീവ ഗുരുതരാവസ്ഥയിൽ ചാല മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.കുറിപ്പടി എഴുതി നൽകിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. ഡോക്ടറുടെ നിർദ്ദേശാനുസരണം ഉടൻ കുഞ്ഞിനെ വിദഗ്ദ്ധ ചികിതയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

മരുന്ന് മാറിനൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ മെഡിക്കൽ സ്റ്റോറുകാരുടെ ഭാഗത്തുനിന്ന് മോശംപ്രതികരണമാണ് ഉണ്ടായതെന്നും കുഞ്ഞിൻ്റെ പിതാവ് സമീർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ എന്നാൽ പോയി കേസുകൊട് എന്നായിരുന്നു മെഡിക്കൽ ഷോപ്പുകാർ പറഞ്ഞതെന്നു പിതാവ് പറഞ്ഞു. പരാതിയെത്തുടർന്ന് മരുന്ന് നൽകിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.