'പുഴുക്കുത്തുകള്‍ പോലീസ് സേനയില്‍ ഉണ്ടാകില്ല'; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

പോലീസ് സേനയിലെ പുഴുക്കുത്തുകളെ സേനയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സേനയില്‍ നിന്ന് 108 പോലീസുകാരെ പുറത്താക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് കോട്ടയത്ത് പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി വ്യക്തമാക്കി. 

അടുത്തദിവസങ്ങളില്‍ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഉയർന്ന ആരോപണങ്ങള്‍ ഉന്നത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി.

സത്യസന്ധരായ പോലീസുകാരന്‍ അധികവും അവര്‍ക്ക് കലര്‍പ്പില്ലാത്ത പിന്തുണ സര്‍ക്കാര്‍ നല്‍കും.മനുഷ്യത്വം നീതി എന്നിവ ഉയര്‍ത്തിപിടിക്കണം. അതിന് പ്രാപ്തരായവരാണ് പോലീസ് സേനയിലെ അംഗങ്ങള്‍. ആര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കാന്‍ കേരളാ പൊലീസിന് ആരെയും പേടിക്കേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും പൊലീസിന് വിലങ്ങുതടിയല്ല. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ട്. എന്നാല്‍ ഇതിനെതിരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. ഒരാളുടെ തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയുണ്ടാകുന്നു. അവരെ സംബന്ധിച്ച കൃത്യമായ വിവരം സര്‍ക്കാരിനുണ്ട്. അത്തരക്കാരെ പോലീസ് സേനയില്‍ ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാരിനുണ്ടെന്നും പിണറായി. 

ഒരു ജനകീയ സേന അന്വര്‍ത്ഥമാക്കും വിധമുള്ള ഇടപെടല്‍ നാട് അനുഭവിച്ചു. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളം പോലീസ് എത്തിയിരിക്കുന്നു, ശാസ്ത്രീയമായ കുറ്റാന്വേഷണത്തിലും മികവ് പുലര്‍ത്തുന്നു 

മുന്‍പൊക്കെ ഇടയ്ക്കിടെ ക്രമസമാധാന നിലവിളികള്‍ ഉയരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയും അതുണ്ടായിട്ടില്ല. ക്രമാസമാധാനമെന്ന വിഷയം ഒരാള്‍ക്ക് ഉന്നയിക്കാന്‍ ആകാത്ത വിധം നിലനിര്‍ത്താന്‍ സുപ്രധാന പങ്കാണ് പോലീസ് സേനയിലെ ഓരോ അംഗവും വഹിക്കുന്നത്. അടുത്തിടെയായി സേനയിലേക്ക് കടന്നുവരുന്നവരെ പരിശോധിച്ചാല്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ കടന്നുവരുന്നു. അതിനനുസരിച്ചുള്ള പ്രവര്‍ത്തനവും പ്രതീക്ഷിക്കുന്നു. ലോകോത്തര സേനയ്ക്കാനുള്ള വിവിധ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പിണറായി.