ഓണക്കാലത്ത് റെക്കോർഡ് മദ്യവില്പന; വിറ്റഴിച്ചത് 818 കോടിയുടെ മദ്യം; ഏറ്റവും കൂടുതല്‍ വില്‍പന കൊല്ലം ആശ്രാമത്ത്



സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യ വില്‍പനയില്‍ വര്‍ധന. ഈ വര്‍ഷം 818.21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.കഴിഞ്ഞ വര്‍ഷമിത് 809 കോടിയായിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിലാണ് മദ്യ വില്‍പന കൂടിയത്.

മദ്യ വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തതിനേക്കാള്‍ 9 കോടി രൂപയുടെ അധിക നേട്ടമാണുണ്ടായത്. ഓണം സീസണിലെ ചതയ ദിനം വരെയുള്ള കണക്കാണിത്. സെപ്റ്റംബര്‍ ആറു മുതല്‍ 17 വരെ 818. 21 കോടിയുടെ മദ്യം മൊത്തത്തില്‍ വിറ്റഴിച്ചു.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഇതേ കാലയളവില്‍ 809. 25 കോടി രൂപയുടെ മദ്യമാണ് വിറ്റത്.ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ മദ്യം വിറ്റഴിച്ച് മുന്‍വര്‍ഷത്തെ ആകെ വില്‍പ്പന മറികടന്നു.

ഉത്രാട ദിനത്തില്‍ മാത്രമായി 124 കോടി രൂപയുടെ മദ്യം വിറ്റതായാണ് കണക്ക്.കഴിഞ്ഞ വര്‍ഷത്തെ ഉത്രാട ദിന വില്‍പന 120 കോടിയായിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത് കൊല്ലം ആശ്രാമത്താണ്.മദ്യ വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് കരുനാഗപ്പള്ളിയും തൊട്ടു പിന്നിലായി തിരുവനന്തപുരം പവര്‍ഹൗസുമാണ് മൂന്നാം സ്ഥാനം നേടിയത്.