ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. അച്ഛന് സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും സംഘടനയിൽ നടന്ന പുഴുക്കുത്തുകളെ പുറത്തു പറഞ്ഞ ആളായിരുന്നു തന്റെ അച്ഛൻ എന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു.
തിലകനെതിരെ ഉണ്ടാക്കിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. തിലകന് തുടർച്ചയായി പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ അവാർഡ് കുത്തക പൊളിക്കണ്ടേ എന്ന് പറഞ്ഞ് തുടങ്ങിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. അമ്മ എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ് അച്ഛനെതിരെ നടപടി ഉണ്ടായതെന്ന് മകൾ പറഞ്ഞു. റിപ്പോർട്ടിൽ അമ്മയുടെ ജനറൽ സെക്രട്ടറി ഒന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജ്ജവം എന്ത് കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാണിക്കുന്നില്ലെന്ന് സോണിയ ചോദിച്ചു. എന്തിനാണ് ഇങ്ങനെ ഒരു ഇരട്ടത്താപ്പ് നയമെന്നും തിലകന്റെ മകൾ ചോദിച്ചു.
തനിക്കും സിനിമ മേഖലയിൽ നിന്നും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് സോണിയ വെളിപ്പെടുത്തി. മകളെ എന്ന് വിളിച്ച ഒരു താരം തന്നെയും റൂമിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് സോണിയ പറഞ്ഞു. അച്ഛനോട് ചെയ്ത തെറ്റിൽ മാപ്പ് പറയണമെന്നു പറഞ്ഞാണ് വിളിച്ചത്.
ചെറുപ്പം മുതൽ കണ്ടയാളാണ് ഇങ്ങനെ ചെയ്തതെന്ന് സോണിയ വ്യക്തമാക്കി. അച്ഛൻ തുറന്ന് പറഞ്ഞിട്ട് മുഖവിലക്കെടുക്കാത്ത ആളുകൾ ഞാൻ പറഞ്ഞാൽ ആരാണ് മുഖവിലക്കെടുക്കുകയെന്ന് സോണിയ ചോദിച്ചു. തനിക്കൊരു ദുരനുഭവമുണ്ടെങ്കിൽ ഒരു പുതുമുഖ താരത്തിന്റെ കാര്യം ആലോചിക്കാവുന്നതേയുള്ളൂവെന്ന് സോണിയ പറഞ്ഞു. റിപ്പോർട്ടിലെ ബാക്കി ഭാഗങ്ങൾ പുറത്തുവിടണമെന്ന് സോണിയ ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ