വെള്ളം മാത്രം കുടിച്ച് 37 മണിക്കൂർ വിശപ്പ് പിടിച്ചുനിർത്തി; കുട്ടിയെ ഇന്ന് മാതാപിതാക്കൾക്ക് കൈമാറും.

മലയാളി സമാജം പ്രവർത്തകർ ട്രെയിനിൽ നടത്തിയ പരിശോധനയാണ് ഫലം കണ്ടത്. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ മാതാപിതാക്കൾ നേരിട്ടെത്തി ഏറ്റെടുക്കും.
സഹോദരിയുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചതിന്റെ വിഷമത്തിൽ അസം സ്വദേശിയുടെ മകൾ വീടുവിട്ടിറങ്ങിയത് ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വിശാഖപട്ടണം വാൾട്ടെയർ റെയിൽവേ സ്റ്റേഷനിൽവെച്ച്   കുട്ടിയെ കണ്ടെത്തിയത്.

അതുവരെ വെള്ളം മാത്രം കുടിച്ച് വിശപ്പ് പിടിച്ചുനിർത്തിയ കുട്ടി കഴിക്കാൻ ചോദിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണി. വീഡിയോ കോൾ വഴി വീട്ടുകാർ കുട്ടിയുമായി സംസാരിച്ചു. പതിമൂന്നുകാരിയെ കണ്ടെത്തിയത് 37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്. വിശാഖപട്ടണത്ത് അന്ത്യോദയ എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടി നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ഇന്ന് വിശാഖപട്ടണത്ത് എത്തുന്ന മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരുമാസം മുമ്പാണ് അസം സ്വദേശികളായ കുടുംബം കഴക്കൂട്ടത്ത് എത്തിയത്.