കേരളത്തിൽ വ്യാജമരുന്നുകൾ സുലഭം, സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം പൂർണ പരാജയം': ജെബി മേത്തർ.



കേരളത്തിൽ വ്യാജമരുന്നുകൾ സുലഭമെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ. സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരാജയമാണിതെന്നും നിലവാരമില്ലാത്ത മരുന്നുകൾ യഥേഷ്‌ടം ലഭ്യമാണെന്നും എംപി പറഞ്ഞു. ജെബി മേത്തറിന്റെ പരാമർശത്തിനെതിരെ ഇടത് എംപിമാർ പ്രതിഷേധിച്ചു.

കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്. കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ വ്യാജമരുന്നുകൾ സുലഭമാണ്.

'ഇതൊരു നിസ്സാര കാര്യമല്ല. ഡ്രഗ് കൺട്രോൾ വകുപ്പിന്റെ അനാസ്ഥയും പരാജയവുമാണ് ഈ റെയ്‌ഡിലൂടെ വ്യക്തമാകുന്നത്. കേരളത്തിനകത്ത് ഇത്തരത്തിലുള്ള വ്യാജമരുന്നുകൾ നിർമിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ചെയ്തുകൊടുക്കുന്നത് ഇവരാണ്'. കോൺഗ്രസ് എംപി പറഞ്ഞു.

ജെബി മേത്തറിൻ്റെ പരാമർശത്തിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യസഭയിൽ ഉയർന്നത്. ജെബി മേത്തർ സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു.

'മറ്റെവിടെയോ നിർമിച്ച വ്യാജ മരുന്നുകളാണ് കേരളത്തിൽ കൊണ്ടുവന്നത്'. കേരള സർക്കാരിന്റെ കാര്യക്ഷമത കൊണ്ടാണ് വ്യാജ മരുന്നുകൾ കണ്ടെത്തിയതെന്നും ബ്രിട്ടാസ് സഭയിൽ മറുപടി നൽകി.