സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധനനിരോധന നിയമത്തില്‍ സുപ്രധാന ഭേദഗതിവരുന്നു.
വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബില്‍ 2025) നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിന് കൈമാറി. ഇതു പരിശോധിച്ച് ചട്ടഭേദഗതിയിലേക്ക് കടക്കാനാണ് ആലോചന.
നിലവിലെ നിയമത്തില്‍ സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. എന്നാല്‍, സ്ത്രീധനം നല്‍കുന്ന വധുവാണ് പിന്നീട് അതിന്റെപേരില്‍ പീഡിപ്പിക്കപ്പെടുന്നത്. സ്ത്രീധനം നല്‍കിയത് കുറ്റമായതിനാല്‍ നിയമനടപടി ഭയന്ന് വധുവിന്റെ ഭാഗത്തുനിന്ന് പരാതിനല്‍കാൻ മടിക്കും. ഇത് ഒഴിവാക്കാനാണ് നിയമഭേദഗതി.
കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെപേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് കണക്ക്.
വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെപേരില്‍ സ്ത്രീകള്‍ക്കുനേരേയുണ്ടാകുന്ന ഗാർഹികപീഡനവും സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. സ്ത്രീധനത്തിന്റെപേരില്‍ ഭർത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാല്‍ രണ്ടുവർഷംവരെ തടവും 25,000 രൂപ പിഴയുമാണ് നിർദേശിച്ചിരിക്കുന്നത്.
നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറുമാസംമുതല്‍ രണ്ടുവർഷംവരെ തടവിനൊപ്പം പിഴത്തുക 50,000 രൂപയായി ഉയർത്തി. നിലവില്‍ പതിനായിരമായിരുന്നു പിഴ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ