ബിന്ദുവിന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്; പത്ത് ലക്ഷം രൂപ നൽകും, മകന് സർക്കാർ ജോലി


കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ നൽകും. മകൻ നവനീതിന് സർക്കാർ ജോലിയും നൽകും. ഇന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിലേതാണ് തീരുമാനം. 

ബിന്ദുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ പുതിയ നീക്കം. ബിന്ദുവിൻ്റെ വീട് സന്ദർശിച്ച മന്തിമാരായ വി എൻ വാസവനും വീണാ ജോർജും സർക്കാർ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു.

ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ ആഭി മുഖ്യത്തിൽ നവീകരിക്കുമെന്ന് മന്ത്രി ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരു
ന്നു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഇക്കാര്യമറിയിച്ചു . നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗം നടപടികൾ വിലയിരുത്തും. താമസം കൂടാതെ നിർമ്മാണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ജൂലായ് മൂന്നിന് രാവിലെ 11 മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ചത്. കെട്ടിടത്തിൻ്റെ ശുചിമുറിയുടെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മകൾ നവമിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയതായിരുന്നു ബിന്ദു.