കേരളതീരത്തിന് സമീപം പുറംകടലിൽ വാൻ ഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. മംഗളൂരു എസ് ജെ ആശുപത്രിയിൽ ചികിത്സയിലുള്ള ലൂ എൻലി (ചെെന സ്വദേശി), സോണഇറ്റൂർ എസെെനി (തായ്‌വാൻ) എന്നിവരാണ് അത്യാസന്ന നിലയിൽ കഴിയുന്നത്
അതേസമയം, കപ്പലപകടത്തിൽ കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്. കൊളംബോയിൽ നിന്ന് മുംബയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്. കപ്പലിൽ 22 പേരാണുണ്ടായിരുന്നത്. ലൈഫ്ബോട്ടിൽ കടലിൽ ചാടിയ ക്യാപ്‌ടൻ ഉൾപ്പെടെ 18 ജീവനക്കാരെ നേവി മംഗലാപുരത്ത് എത്തിച്ചു. കണ്ണൂർ അഴീക്കൽ പോർട്ടിൽ നിന്ന് 44 നോട്ടിക്കൽ മൈൽ ( 81. 5. കിമി) ദൂരത്താണ് ദുരന്തം. കോസ്റ്റ് ഗാർഡും നാവികസേനയും അകലം പാലിച്ച് കപ്പലിന് ചുറ്റുമുണ്ടെങ്കിലും തീകെടുത്താൻ കഴിഞ്ഞിട്ടില്ല.എൻജിൻ നിലച്ച കപ്പലിന്റെ പകുതിയിലേറെ ഭാഗത്തും തീപടർന്നിട്ടുണ്ട്.
കണ്ടെയ്‌നറുകൾ കടലിൽ വീണതായും സൂചനകളുണ്ട്. രാത്രി എട്ടു മണിയോടെ രക്ഷാദൗത്യം നിറുത്തിവച്ചു.ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് മുംബയിലെ നവഷേവ തുറമുഖത്തേയ്‌ക്ക് പോയ സിംഗപ്പൂർ പതാകയുള്ള വാൻ ഹായ് 503 കപ്പലാണ് ദുരന്തത്തിന് ഇരയായത്.
ഇന്നലെ രാവിലെ 9.30നാണ് കണ്ടെയ്‌നർ പൊട്ടിത്തെറിച്ചത്. ഉച്ചയ്‌ക്ക് 12.40 ഓടെ കപ്പലിന് തീപിടിച്ചു.കാണാതായ നാലിൽ രണ്ടുപേർ തായ്‌വാൻ സ്വദേശികളും ഒരാൾ ഇന്തോനേഷ്യനും മറ്റൊരാൾ മ്യാൻമാർ പൗരനുമാണ്. ഇവർക്കായി കടലിൽ തെരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെടാൻ കഴിയാത്തവിധത്തിൽ ഇവർ കപ്പലിൽ കുടുങ്ങിപ്പോയെന്ന് ആശങ്കയുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ