ഇസ്രയേലില്‍ ഇറാൻ ആക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്.


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിർത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ ഇറാന്റെ മിസൈലാക്രമണം.

തെക്കൻ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ നാലുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീർഷെബയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തില്‍ മിസൈല്‍ പതിച്ചതിനെത്തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി അധികൃതർ അറിയിച്ചു. ഇറാൻ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ തുടരണമെന്നും ഇസ്രയേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഇറാനും വെടിനിർത്തല്‍ ധാരണയിലെത്തിയെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഉടൻ വെടിനിർത്തല്‍ കരാർ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇറാനും ഇസ്രയേലും ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

 ഇസ്രയേല്‍ ആക്രമണം നിർത്തിയാല്‍ തങ്ങളും അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചത്. ചൊവ്വാഴ്ച പുലർച്ച നാലു മണി വരെ ഇസ്രയേല്‍ ഇറാനിലും തങ്ങള്‍ തിരിച്ചും പ്രത്യാക്രമ ണം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ഇറാൻ ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വെടിനിർത്തല്‍ പ്രഖ്യാപനമുണ്ടായത്.