സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.80 അടിയായി. റൂള്‍ കര്‍വ് പാലിക്കാന്‍ സ്പില്‍ വേ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്ന് തമിഴ്നാട് അറിയിച്ചു.പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദ്ദേശം.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടേഴ്സ് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കിയിലും വയനാട്ടിലും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മലപ്പുറത്ത് നിലമ്പൂര്‍ താലൂക്കിലെ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ഇന്ന്അവധിയാണ്.പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സേ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ