തൃശൂരില്‍ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയ ബന്ധത്തെ തുടർന്ന് ഗർഭിണിയായ രഹസ്യം നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അനീഷ നടന്നിരുന്നതെന്ന് പൊലീസ്.
പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് മൊഴി. ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളായ മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
2020 ലാണ് സമൂഹമാധ്യമത്തീലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്. തുടർന്നാണ് 2021 ല്‍ ആദ്യ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയില്‍ വെച്ച് പ്രസവിച്ച കുഞ്ഞ് പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയതിനെ തുടർന്ന് മരിച്ചിരുന്നതായി അനീഷ പൊലീസിനോട് പറഞ്ഞു. ഈ കുട്ടിയെ അനീഷ വീട്ടുപറമ്ബില്‍ രഹസ്യമായി കുഴിച്ചിടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.
എട്ടു മാസത്തിനുശേഷം കുട്ടിയുടെ അസ്ഥി ഭവിന് കൈമാറിയിരുന്നു. അനീഷ ആദ്യം ഗർഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോട് ചേർന്ന പറമ്ബില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവർ കരുതിയിരുന്നു. അനീഷ വീടിന്റെ പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടതായി അയല്‍വാസി ഗിരിജ വെളിപ്പെടുത്തിയിരുന്നു. ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നത് കണ്ടിരുന്നു. തന്നെ കണ്ടതും അനീഷ വീട്ടിലേയ്ക്ക് കയറിപ്പോയെന്നും ഗിരിജ പറഞ്ഞു. ആദ്യ കുട്ടിയെ മറവ് ചെയ്ത സംഭവമാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പിന്നീട് സംഭവത്തില്‍ അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്ത് നിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം .ഭവിൻ സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. എന്നാല്‍ ഭവിന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞതു പ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാൻ വാങ്ങിയെന്നാണ് അനീഷ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിൻ കരുതിയിരുന്നതുകൊണ്ടാണ് അസ്ഥി സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024-ല്‍ വീണ്ടും ഗർഭിണിയായി. ഏപ്രില്‍ 24-ന് വീട്ടിലെ മുറിയില്‍ വെച്ച് രണ്ടാമതും ഒരാണ്‍കുഞ്ഞിനെ പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിന്‍റെ മൃതദേഹം ഭവിന്‍റെ ആമ്ബല്ലൂരിലെ വീട്ടുപറമ്ബില്‍ ഇരുവരും ചേർന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്. പ്രസവശേഷം കുഞ്ഞിന്‍റെ മൃതദേഹം സ്വന്തം സ്കൂട്ടറിലാണ് അനിഷ ഭവിന്‍റെ വീട്ടിലെത്തിച്ചതെന്ന് പറയുന്നു. എന്നാല്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗർഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ