‘അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ല’; ജയില്‍ സൂപ്രണ്ട് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.



വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ സൂപ്രണ്ട് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടലാണ് ജീവന്‍ രക്ഷിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അഫാന്റെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് രാവിലെ 11. 30ടെയാണ് ആത്മഹത്യ ശ്രമം. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 


വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. തടവുകാര്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ടി വി കാണാന്‍ സമയം നല്‍കുന്ന പതിവുണ്ട് ജയിലില്‍. ഈ സമയം പുറത്തു ഉണക്കാനിട്ടിരുന്ന മുണ്ട് കൈലാക്കിയാണ് ശുചിമുറിയില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്.

സഹോദരനും കാമുകിയുമടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാന്‍ നിലവില്‍ പൂജപ്പുര ജയിലില്‍ വിചാരണത്തടവുകാരനാണ്. സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ഭാര്യ സാജിദ, പിതൃമാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തല്‍.