13കാരനെ കാണാതായ കേസിൽ വഴിത്തിരിവ്; കുട്ടിയെ കണ്ടെത്തിയ കൈനോട്ടക്കാരനെതിരെ പോക്സോ കേസ്



ഇന്നലെ രാവിലെ ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൊടുപുഴ ബസ് സ്റ്റാൻഡിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൈനോട്ടക്കാരനായ ശശികുമാറാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബത്തെ വിളിച്ച് അറിയിച്ചത്. എന്നാൽ കുട്ടിയെയും ശശികുമാറിനെയും വിശദമായി ചോദ്യം ചെയ്തതോടെ കേസിൽ പോക്സോ വകുപ്പുകൾ ചുമത്തി.


ഇടപ്പള്ളിയിലെ  പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് സേ പരീക്ഷയെഴുതാൻ പോയ കുട്ടിയെയാണ് കാണാതായത്. രാവിലെ 8.50ന് പിതാവാണ് സ്കൂ‌ട്ടറിൽ സ്‌കൂളിൽ വിട്ടത്. മഴയായത് കാരണം പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടിയെ ഉത്തരപേപ്പർ വാങ്ങി അദ്ധ്യാപിക നേരത്തെ വിട്ടു. പുറത്തിറങ്ങിയ കുട്ടി പക്ഷേ ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. ഇതോടെ പിതാവ് സ്കൂളിൽ വിളിച്ച് അന്വേഷിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

കൊച്ചിയിൽ നിന്നും പോയ കുട്ടി വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്. രാത്രിയായതോടെ ഭയന്ന് കുട്ടി അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോൾ സഹായിക്കാമെന്ന് ശശികുമാർ പറഞ്ഞു. എന്നാൽ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിന് പിന്നാലെ ശശികുമാർ 13കാരനെ ശാരീരികമായി ഉപദ്രവിച്ചു.

ഇതിനിടെയാണ് കുട്ടിയെ കാണാതായ വാർത്ത ഇയാളുടെ ശ്രദ്ധയിൽപെടുന്നത്. സംഭവം പ്രശ്നമാകുമെന്ന് കണ്ട ഇയാൾ മാതാപിതാക്കളെ വിളിച്ച് കുട്ടിയെ ഏൽപ്പിക്കുകയായിരുന്നു. ശശികുമാറിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തതോടെയാണ് ഉപദ്രവിക്കാൻ ശ്രമിച്ച വിവരം പുറത്തറിയുന്നത്. പോക്സോ 7,8 വകുപ്പുകൾ ചേർത്ത് കൈനോട്ടക്കാരനെതിരെ കേസെടുത്തിട്ടുണ്ട്.