താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണവിധേയരായ കുട്ടികള്‍ക്ക് ജാമ്യമില്ല.


താമരശ്ശേരി ഷഹബാസ് വധക്കേസില്‍ ആരോപണവിധേയരായ കുട്ടികള്‍ക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം വിധി ഇന്നേക്ക് മാറ്റി വയ്ക്കുകയായിരുന്നു

ആറ് വിദ്യാർഥികളാണ് കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്. പ്രതികളെല്ലാവരും പ്രായപൂർത്തി ആകാത്തവരായതിനാല്‍ വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ വ്യാഴാഴ്ച്ച പൂർത്തിയാക്കിയിരുന്നു.

ഫെബ്രുവരി 28-നാണു താമരശേരിയില്‍ വിദ്യാർഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാർച്ച്‌ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

താമരശ്ശേരി വ്യാപാരഭവനില്‍വെച്ച്‌ ട്രിസ് ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന വിവിധ സ്കൂളുകളില്‍നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയെ തുടർന്നുണ്ടായ സംഘർഷമാണ് വിദ്യാർഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്‌.എസ്.എസ്. വിദ്യാർഥികളുമായി എളേറ്റില്‍ സ്കൂള്‍ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു.