ഇരുചക്രവാഹനങ്ങള്‍ക്ക് സര്‍വീസ് റോഡ്; പുതിയ ഹൈവേയിലേക്ക് ബൈക്കിന് പ്രവേശനമില്ല.



സംസ്ഥാനമൊട്ടാകെ ദേശീയപാത 66 ന്റെ പണി പുരോഗമിക്കുകയാണ്. പുതിയ ഹൈവേയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

അവര്‍ സര്‍വീസ് റോഡ് വഴിയാണ് പോകേണ്ടത്.

എക്‌സ്പ്രസ് ഹൈവേകളിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും സര്‍വീസ് റോഡ് ഉപയോഗിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ കേരളത്തില്‍ പലയിടത്തുമുള്ള ബൈപ്പാസുകളില്‍ സര്‍വീസ് റോഡില്ല. ഇത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി സര്‍വീസ് റോഡിലേക്ക് വീണ്ടും കയറണം. പാലങ്ങളിലും പുഴയ്ക്ക് കുറുകെയും സര്‍വീസ് റോഡ് ഉണ്ടായിരിക്കില്ല. ഇവിടെ ഇരുചക്ര വാഹനങ്ങള്‍ക്ക് എക്‌സ്പ്രസ് ഹൈവ വഴി പോകാം.

60 മീറ്റര്‍ ഉണ്ടായിരുന്ന ആറ് വരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയതോടെ സര്‍വീസ് റോഡിന് സ്ഥല പരിമിതിയുണ്ടായി. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗത കുറഞ്ഞ് പോകുന്ന വാഹനങ്ങള്‍ക്ക് ഏറ്റവും ഇടതുവശത്തെ ലൈന്‍ അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ബസ്‌ബേകള്‍ സര്‍വീസ് റോഡില്‍ ഉണ്ടായിരിക്കില്ല, അവിടങ്ങളില്‍ ബസ് ഷെല്‍ട്ടറുകള്‍ മാത്രമായിരിക്കും. നാലര മീറ്റര്‍ നീളവും 1.8 മീറ്റിര്‍ വീതിയുമായിരിക്കും ഇതിനുണ്ടായിരിക്കുക. രണ്ട് മീറ്റര്‍ വീതിയുള്ള നടപ്പാതയിലാണ് ഷെല്‍ട്ടറിന്റെ സ്ഥാനം.

സര്‍വീസ് റോഡുകളില്‍ ഇരു വശത്തേക്കും വാഹനങ്ങള്‍ ഓടിക്കാവുന്നതാണ്. ഓവുചാലുകള്‍ക്ക് മുകളില്‍ സ്ലാബിട്ടു. ഇത് റോഡായി ഉപയോഗിക്കാവുന്നതാണ്. അടിപ്പാതകളില്‍ സൈക്കിള്‍ വഴിയില്ല. സര്‍വീസ് റോഡില്‍ നിന്നും ഹൈവേയിലേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും വഴികളുണ്ട്.