ഗർഭഛിദ്രം നടത്തി; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി.


ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

ലൈംഗീക പീഡനത്തിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ, കേസില്‍ സുകാന്തിനെ പ്രതി ചേർത്തിരുന്നു. 

അതേസമയം, സുകാന്ത് മുൻകൂർജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ സമർപ്പിച്ചിരുന്നു. മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. 

തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്‍റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ സുകാന്ത് പറയുന്നു. 

യുവതിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിഞ്ഞു. ഈ സാഹചര്യത്തില്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്‍റെ വാദം.

എന്നാല്‍ സുകാന്തിന്‍റെ വാദങ്ങള്‍ പത്തനംതിട്ടയിലെ യുവതിയുടെ കുടുംബം തള്ളി. വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ്, മകളെ ചൂഷണം ചെയ്യുകയായിരുന്നു. മകള്‍ ഗർഭഛിദ്രം നടത്തിയതായി പോലീസില്‍ നിന്ന് അറിഞ്ഞു. 

2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭചിദ്രം. ഇതടക്കം ചൂഷണത്തിന്‍റെ തെളിവുകള്‍ പോലീസ് കൃത്യമായ കോടതിയില്‍ ഹാജരാക്കുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു. 

മുൻകൂർ ജാമ്യ ഹർജിയില്‍ വിശദമായ നടക്കേണ്ടതുണ്ട്. അടുത്ത ദിവസം പോലീസ് റിപ്പോർട്ട് ഹാജരാക്കും. യുവതിയുടെ കുടുംബവും പ്രത്യേകം അഭിഭാഷകനെ നിയോഗിക്കുമെന്നാണ് വിവരം.