50 ലക്ഷത്തിനുമുകളിൽ വിലയുള്ള കാർ ഉള്ളവർക്കും പെൻഷൻ:കടുത്ത നടപടികളുമായി ധനവകുപ്പ്; വിജിലൻസ്‌ അന്വേഷണത്തിന്‌ നിർദേശം


സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടിൽ കൂടുതൽ കടുത്ത നടപടികളിലേക്ക്‌ കടക്കാൻ ധനവകുപ്പ്‌. BMW കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തൽ. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ ആഡംബര സൗകര്യങ്ങളുമുണ്ടെന്നും കണ്ടെത്തിയിരുന്നു. 

ഇതിനിടെ കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമുണ്ടാകും.

വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥരും പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥരും അന്വേഷണം നേരിടേണ്ടിവരും. വിജിലൻസ്‌ അന്വേഷണത്തിന്‌ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകി.തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യണമെന്നും ധനവകുപ്പ് നിർദ്ദേശം നൽകി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളിൽ അനർഹരുണ്ടെന്ന് വ്യക്തമായി. മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തി. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണ്. ഇതിലൊരാൾ മരിച്ചു.

ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു. മിക്കവരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധനവകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌.