'റോഡില്‍ വച്ച്‌ കൂളിങ് പേപ്പര്‍ വലിച്ചുകീറരുത്, ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം'; കെ.ബി.ഗണേഷ് കുമാര്‍

വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് പേപ്പർ ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഇത് കൃത്യമായി പാലിക്കണമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വഴിയില്‍ വാഹനം തടഞ്ഞുനിർത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികള്‍ മുൻപ് ഉണ്ടായിട്ടുണ്ടെന്നും ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും മന്ത്രി പറഞ്ഞു. 

മുൻ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ആളുകളെ ബുദ്ധിമുട്ടിക്കരുത്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, കാൻസർ രോഗികള്‍ എന്നിവർക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം. ഫൈൻ അടിച്ച്‌ ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം. റോഡില്‍ വച്ച്‌ ഒരു കാരണവശാലും ഉദ്യോഗസ്ഥർ ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി പറഞ്ഞു.