ഉരുള്‍പൊട്ടല്‍ മുൻകൂട്ടി തിരിച്ചറിയാൻ ആപ്പ് നിർമിച്ച് കേരള സർവകലാശാല. മണ്ണിന്റെ കട്ടിയും പ്രദേശത്തിന്റെ നിരപ്പും അളന്ന് എത്രത്തോളം മഴ പെയ്താലാണ് ഒരു പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ സഹായിക്കുന്ന ആപ്പാണ് നിർമിക്കാനൊരുങ്ങുന്നത്.
സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ആപ്പിന്റെ രൂപമാതൃകാ റിപ്പോർട്ട് സർവകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു. ഭൗമശാസ്ത്ര ഗവേഷകനും കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ എസ് സജിൻകുമാറിന്റെ നിർദേശത്തിന് പുറത്താണ് ആപ്പ് നിർമിക്കാൻ തീരുമാനിക്കുന്നത്.
മുൻകാലങ്ങളിലെ ഉരുള്‍പൊട്ടലുകള്‍ വിലയിരുത്തി എത്രത്തോളം മഴയുണ്ടാകുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത് എന്ന് വിലയിരുത്തും. അതിനു ശേഷം സാധ്യതയുള്ള പ്രദേശങ്ങളിലെ മഴയുടെ അളവ് കണക്കാക്കുകയും ഇതിലൂടെ ഉരുള്‍പൊട്ടല്‍ സാധ്യത വിലയിരുത്തുകയും ചെയ്യും. ഒരു മീറ്റർ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മിലിമീറ്റർ മഴപെയ്‌താല്‍ അത് ഉരുള്‍പ്പൊട്ടലിനു പ്രകോപനമാകും. അങ്ങേയുള്ള മേഖലകളിലെ മഴ ഉരുള്‍പൊട്ടല്‍ സാധ്യതെയുള്ള മഴയുടെ നാലിലൊന്നാകുമ്പോൾ ആപ്പ് യെല്ലോ അലർട്ട് നല്‍കും, തുടർന്ന് മഴയുടെ അളവ് കൂടുന്നതിനനുസരിച്ച് ഓറഞ്ച് അലർട്ടും റെഡ് അലർട്ടും നല്‍കും.
മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യങ്ങളിലെല്ലാം ഉരുള്‍പൊട്ടല്‍ ഉണ്ടാകണമെന്ന് നിർബന്ധമില്ല. എന്നാല്‍ മഴയുടെ അളവിനനുസരിച്ച് മുന്നറിയിപ്പുകള്‍ നല്‍കാനാകും എന്നതാണ് പ്രത്യേകത. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള തദ്ദേശസ്വയംഭരണ വാർഡുകളില്‍ ഓട്ടോമാറ്റിക് മഴമാപിനികള്‍ ഉപയോഗിച്ച് അപകടമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി മനസിലാക്കുക എന്നതാണ് ആപ്പ്നിർമാണത്തിന്റെ അടുത്ത ഘട്ടമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ